ലാ ലീഗയിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഇറങ്ങുന്ന റയൽ മാഡ്രിഡിന് ഇരുപത്തിയേഴാം റൌണ്ടിൽ വലൻസിയയാണ് എതിരാളികൾ. യുവതാരം ജൂഡ് ബെല്ലിംഗ്ഹാം പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തുന്നത് റയലിന് കരുത്താവും. ഇതോടൊപ്പം റയൽ കോച്ച് കാർലോ ആഞ്ചലോട്ടി വലൻസിയയ്ക്ക് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ മെയിൽ വലൻസിയയുടെ മൈതാത്തുണ്ടായ ദുരനുഭവം ഓർമ്മിപ്പിച്ചാണ് ആഞ്ചലോട്ടിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ സീസണിൽ വലൻസിയയുടെ ഹോം ഗ്രൌണ്ടിൽ നടന്ന മത്സരത്തിൽ ആരാധകർ റയൽ താരം വിനിഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ചിരുന്നു. അന്ന് റയൽ ഒരു ഗോളിന് തോൽക്കുകയും ചെയ്തു. അന്നത്തെ സംഭവങ്ങൾ റയലിന് മറക്കാനാവില്ലെന്നും മികച്ച കളിയിലൂടെ ഇതിന് പകരം വീട്ടാൻ റയലിന് കഴിയുമെന്നും ആഞ്ചലോട്ടി പറഞ്ഞു.
റയൽ വലിയൊരു ദുരന്തം നേരിട്ട ഗ്രൌണ്ടിലേക്കാണ് വീണ്ടും കളിക്കാൻ പോകുന്നത്.അന്നത്തെ സംഭവം ഞങ്ങൾ മറക്കില്ല. വംശീയധിക്ഷേപം ക്രിമിനൽ കുറ്റമാണ്. വലൻസിയ ക്ലബ് മാനേജ്മെന്റ് കുറ്റക്കാക്കെതിരെ കർശന നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ട്. മികച്ച കളിയിലൂടെയാണ് റയൽ ഇതിന് ഇത്തവണ മറുപടി നൽകുക. ഇതിനായി ആരാധകരുടെ പിന്തുണ ആവശ്യമാണെന്നും ആഞ്ചലോട്ടി പറഞ്ഞു. ലീഗിൽ പന്ത്രണ്ട് മത്സരങ്ങൾ ശേഷിക്കേ രണ്ടാം സ്ഥാനത്തുള്ള ജിറോണയെക്കാൾ ആറ് പോയിന്റ് മുന്നിലാണ് റയൽ മാഡ്രിഡ്.


0 അഭിപ്രായങ്ങള്‍