കോപ്പ അമേരിക്കയിൽ തുടർച്ചയായ രണ്ടാം ജയത്തോടെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന. ആദ്യ കളിയിൽ കാനഡയെ രണ്ട് ഗോളിന് വീഴ്ത്തിയ അർജന്റീന രണ്ടാം മത്സരത്തിൽ ഒറ്റഗോളിനാണ് ചിലിയെ മറികടന്നത്. എൺപത്തിയെട്ടാം മിനിറ്റിൽ ലൌറ്ററോ മാർട്ടിനസാണ് നിർണായക വിജയഗോൾ നേടിയത്.
മത്സരത്തിൽ അർജന്റൈൻ വിജയത്തിൽ പതിവുപോലെ ഗോളി എമിലിയാനോ മാർട്ടിനസ് നിർണായക പങ്കുവഹിച്ചിരുന്നു. ക്ലീൻ ഷീറ്റ് നിലനിർത്തിയ എമി ജയം അജന്റീനയ്ക്ക് അവകാശപ്പെട്ടത് ആയിരുന്നുവെന്നും പറഞ്ഞു.
എമി മാർട്ടിനസിന്റെ വാക്കുകൾ ഇങ്ങനെയാണ്. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ഫോർവേഡുകളായ ജൂലിയൻ അൽവാരസും ലൌറ്ററോ മാർട്ടിനസും ഞങ്ങളുടെ ടീമിലുണ്ട്. അതിശക്തമായ പോരാട്ടമാണ് ചിലി നടത്തിയത്. അർജന്റീനയ്ക്കെതിരെ ജയിക്കുക അവർക്ക് ആവേശമാണ്. ഇതുകൊണ്ടുതന്നെ മത്സരം കടുപ്പമായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ക്ലോഡിയോ ബ്രാവോ പോസ്റ്റിന് മുന്നിൽ ഉജ്വല പ്രകടനമാണ് നടത്തിയത്. ഇതുപോലെ എനിക്കും നല്ല സേവുകൾ നടത്താനായി.
ഓരോ കളിയിലും മികച്ച രണ്ടോ മൂന്നേ സേവുകൾ നടത്താൻ എനിക്ക് കഴിയാറുണ്ട്. ചിലിക്കെതിരെയും ആ മികവ് ആവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അർജന്റീന ഈ മത്സരത്തിലും ജയം അർഹിച്ചിരുന്നുവെന്നും എമി മാർട്ടിനസ് പറഞ്ഞു.


0 അഭിപ്രായങ്ങള്‍